
പൂനെ : കൊവിഷീൽഡ് വാക്‌സിന്റെ അഞ്ചുകോടി ഡോസുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല അറിയിച്ചു. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കുമായിരിക്കും വാക്സിൻ ലഭ്യമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കൊവിഡിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും പൂനാവാല പറഞ്ഞു. വാക്‌സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ വാക്‌സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ല.
ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പൂനാവാല പറഞ്ഞു.