തൃശൂർ: തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മേനോനും ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ പിഴയിട്ടു. ഒന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കൽ സ്റ്റോർ ഉടമയും സംഭവത്തിൽപ്പെട്ടു. മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്‌ടനായി ഹെയർ ഓയിൽ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടർന്ന് ഫയൽ ചെയ്‌ത ഹർജിയിലാണ് പരാതിക്കാരന് അനുകൂലമായ കമ്മിഷൻ വിധിയുണ്ടായത്.
കേസിൽ പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്‌തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉത്‌പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു കുറ്റസമ്മതം. ഉത്പന്നത്തിന്റെ ഫലപ്രാപ്‌തി തൃപ്‌തികരമായി ലഭ്യമാക്കാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.
തൃശൂർ വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കൻ ഫയൽ ചെയ്‌ത ഹർജിയിലാണ് വൈലത്തൂരിലുളള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുളള ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ, അനൂപ് മേനോൻ അടക്കമുളളവർക്ക് എതിരെയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്.
പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോർട്‌സ് താരങ്ങളും അടക്കമുളളവർക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി. തെളിവുകൾ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ഡോ കെ രാധാകൃഷ്‌ണൻ നായർ, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.
ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട കോടതി ഇത്തരം പരസ്യങ്ങളുടെ കരാറിൽ ഏർപ്പെടുമ്പോൾ ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഉത്പന്നം വിൽപ്പന നടത്തിയ എ വൺ മെഡിക്കൽസ് ഉടമ കോടതി ചെലവിലേക്ക് മൂവായിരം രൂപ നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. ഹർജിക്കാരനുവേണ്ടി അഡ്വ എ ഡി ബെന്നിയാണ് കമ്മിഷനിൽ ഹാജരായത്.