തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ്. സീറ്റ് വിഭജനത്തിൽ 10 ശതമാനം മാത്രം സീറ്റുകളേ മുതിർന്ന നേതാക്കൾക്ക് നൽകാവൂ. നാല് തവണയിലേറെ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്.സ്ഥാനാർത്ഥികളെ നിർണയിക്കാൻ സംസ്ഥാനമാകെ ഏജ് ഓഡിറ്റ് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.
ഏജ് ഓഡിറ്റും ഗ്രൂപ്പുകൾക്ക് അതീതമായി തിരുത്തൽ ശക്തിയായി യൂത്ത് ടീം ഉണ്ടാകാനുളള കാര്യങ്ങളും ഉൾപ്പടെ ചർച്ച ചെയ്യാൻ ജനുവരി 11ന് യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം തിരുവനന്തപുരത്ത് ചേരുന്നതിന് പാലക്കാട് മലമ്പുഴയിൽ നടന്ന യൂത്ത്കോൺഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായും ഷാഫി പറമ്പിൽ അറിയിച്ചു.
പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന് യൂത്ത്കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. വിജയസാദ്ധ്യതയുളളവർക്ക് മുന്നിൽ ഗ്രൂപ്പ് തടസമുണ്ടാകരുതെന്നും യുവാക്കൾ മത്സരിച്ചയിടത്തെയും മറ്റിടങ്ങളിലെയും വോട്ട് വ്യത്യാസം താരതമ്യം ചെയ്‌ത് എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്‌ക്ക് മത്സരിക്കുമെന്നും യൂത്ത്കോൺഗ്രസ് തയ്യാറാക്കിയ പ്രമേയത്തിൽ പറയുന്നു.