തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ചനേട്ടത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് സി.പി.എം. തിരഞ്ഞെടുപ്പിനുളള നിയോജകമണ്ഡലം, ലോക്കൽ, ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം 31നകം പൂർത്തീകരിച്ച് ഫെബ്രുവരി ആദ്യത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയും പോരായ്മകൾ തിരുത്തിയുമാവും തയാറെടുപ്പുകൾ പൂർത്തീകരിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളും പാർട്ടി നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 24 മുതൽ 31വരെ സംസ്ഥാനത്ത് ഗൃഹസന്ദർശനത്തിലേർപ്പെടും. സർക്കാർ നടപ്പാക്കുന്ന വികസനവും സാമൂഹ്യ സുരക്ഷയും മതനിരപേക്ഷതയും ജനങ്ങളെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളുടെ യോഗങ്ങൾ വിളിച്ച് കേരളത്തിന്റെ സമഗ്ര വികസന പദ്ധതി നടത്തിപ്പിനുളള നിർദ്ദേശം നൽകും.പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ വിളിച്ചുചേർക്കും. 16, 17, 19 തിയതികളിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗങ്ങളും ചേരും. കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കർഷകസംഘടനകൾ രാജ്ഭവന് മുന്നിലും, പഞ്ചായത്ത്തലങ്ങളിലും നടത്തുന്ന സമരങ്ങളെയും പിന്തുണയ്ക്കും.തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനകേന്ദ്രങ്ങളിൽ പോരായ്മയുണ്ടായെങ്കിൽ പരിശോധിക്കും.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വലിയ മുന്നേറ്റമാണ് എൽ.ഡി.എഫിനുണ്ടായത്. അവിടത്തെ പ്രശ്നം ഒറ്റപ്പെട്ടതാണ്. എൽ.ഡി.എഫ് ഘടകകക്ഷികളായ ജെ.ഡി.എസിലും എൻ.സി.പിയിലും പ്രശ്നങ്ങളാണല്ലോയെന്ന ചോദ്യത്തിന്, അത്തരം വിഷയങ്ങളൊന്നും മുന്നണിക്ക് മുന്നിലില്ലെന്നും നല്ല ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു മറുപടി. പാലാ സീറ്റിനെച്ചൊല്ലി മാണി സി. കാപ്പൻ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യം അകാലികമാണ്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ,അവരെങ്ങനെ തീരുമാനിക്കണമെന്ന് നമുക്ക് പറയാനാവില്ലെന്നായിരുന്നു മറുപടി.
സ്വന്തം നിലപാടിനെക്കാൾ മുസ്ലീം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണത്തിന് കോൺഗ്രസ് കീഴ്പ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു. രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അതിരുകളും ലംഘിച്ചുള്ള വർഗ്ഗീയവത്കരണത്തിനാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശ്രമിച്ചത്. ഒരു ഭാഗത്ത് ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടവും, വേറൊരു ഭാഗത്ത് ലീഗും വെൽഫെയർ പാർട്ടിയുമുണ്ടാക്കിയ സഖ്യത്തെ കോൺഗ്രസ് അംഗീകരിക്കുന്നതുമാണ് കണ്ടത്. 1930കളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഒന്നാകെ ഇടതുചേരിയിലേക്ക് വന്നതുപോലെ, കേരളത്തിൽ കോൺഗ്രസിന്റെ പിന്നിൽ അണിനിരന്ന സാധാരണക്കാരാറെയും ഇടതുപക്ഷത്തേക്ക് അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയരാഘവൻ പറഞ്ഞു.