വാഷിംഗ്ടൺ: ഗൾഫ് കടലിടുക്കിൽ നങ്കൂരമിട്ട് യു.എസ്.എസ് നിമിറ്റ്സ് യുദ്ധക്കപ്പൽ. ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന്റെ ഒന്നാം വാർഷികത്തിൽ പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭയന്ന് യു.എസ് തങ്ങളുടെ യുദ്ധക്കപ്പൽ ഗൾഫ് കടലിൽ എത്തിയത്. അതേസമയം യു.എസ്.എസ് നിമിറ്റ്സ് അടിയന്തരമായി തിരിച്ചുവിളിച്ച് നേരത്തെ പെന്റഗൺ ഉത്തരവിട്ടിരുന്നു. കര, നാവിക, വ്യോമ സേനയും യുദ്ധവിമാനങ്ങളും മിസൈലുകളും കൂട്ടമായി അണിനിരത്തിയെങ്കിലും ഇറാൻ വാക്കുകളിൽ പ്രതികാരം അവസാനിപ്പിച്ചത് മേഖലയെ താത്കാലികമായി സമാധാനത്തിലാക്കിയിരുന്നു. എന്നാൽ, ഖാസിം സുലൈമാനി വധത്തിന് പ്രതികാരം ഉറപ്പാണെന്ന് ഇറാൻ കഴിഞ്ഞ ദിവസവും നയം വ്യക്തമാക്കിയതോടെയാണ് യു.എസ്.എസ് നിമിറ്റ്സ് കടലിൽ തന്നെ തുടരാൻ തീരുമാനിച്ചത്. നിലവിൽ യു.എസ്.എസ് നിമിറ്റ്സ് യുദ്ധസജ്ജമായി ഹുർമുസ് കടലിനോട് ചേർന്ന് നങ്കൂരമിട്ടിരിക്കുകയാണ്.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വച്ച് ഡ്രോണുകളുടെ അക്രമണത്തിലാണ് സുലൈമാനിയെ കൊന്നത്.
ഇതേ സമയം യുദ്ധപ്രകോപനം നടത്താനുള്ള ഇസ്രയേലിന്റെ കൊണിയാണ് ഇതെന്ന് യു.എസ് പ്രസിഡന്റ് ട്രംപിനോട് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാൻ സരിഫ് അറിയിച്ചു. ഇറാഖിലെ അമേരിക്കൻ സൈന്യത്തിന് നേരെ അക്രമണം നടത്തി പ്രകോപനം ഉണ്ടാക്കുന്നത് ഇസ്രയേലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസ്താവനയ്ക്കെതിരെ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.