ബ്രിട്ടൺ: ചാരവൃത്തി കുറ്റം ആരോപിച്ച് ബ്രിട്ടൺ ജയിലിൽ അടച്ച വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി അറിയിച്ചു. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നടത്താനായി കൈമാറണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാൽ യു.എസിൽ അസാൻജിന് അതിസുരക്ഷയും ഏകാന്തതടവും ഒരുക്കിയിരിക്കുന്നതെന്നും അത് അസാൻജിയിൽ ആത്മഹത്യസാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാടുകടത്താൻ അനുമതി നിഷേധിച്ചത്.
ഒരു പതിറ്റാണ്ട് നീണ്ട വിവാദങ്ങൾക്ക് താത്കാലിക വിരാമമിടുന്നതാണ് നിർണായക വിധി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിടെ നടന്ന കൊടുംക്രൂരതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ അഞ്ചു ലക്ഷത്തിലേറെ രഹസ്യ ഫയലുകൾ പുറത്തുവിട്ട അസാൻജിനെതിരെ അമേരിക്ക 18 ഓളം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 175 വർഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യു.എസിൽ അസാൻജിനെതിരെ ചുമത്തിയിരിക്കുന്നത്. 17 ചാരവൃത്തി കേസുകൾ, കമ്പ്യൂട്ടർ ദുരുപയോഗം ചെയ്ത കേസ് എന്നിവ ആസ്ട്രേലിയൻ സ്വദേശിയായ അസാൻജിനെതിരെയുണ്ട്. 2010ലാണ് ഫയലുകൾ പുറത്തുവന്നത്.