disease-x

ജനീവ: കൊവിഡിനേക്കാൾ മാരകമായേക്കാവുന്നതും അതിവേഗം പടർന്നുപിടിക്കുന്നതുമായ പുതിയ രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. ഡിസീസ് എക്സ് എന്നാണ് ഈ രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. എക്സ് എന്നാൽ അപ്രതീക്ഷിതം എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് സംഘടന പറയുന്നു.

കടുത്ത പനിയും രക്തസ്രാവവുമായാണ് രോഗിയായ സ്ത്രീയിൽ കണ്ടെത്തിയത്. ഇവർ നിരീക്ഷണത്തിലാണ്. ഈ രോഗം അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. എബോളയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന്. എബോളയുടെ മരണനിരക്ക് 50- 90 ശതമാനം വരെയായിരുന്നു എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.