തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ തന്റെ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രിസമയങ്ങളിലാണ് അമ്മ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്. നീണ്ട നാല് വർഷക്കാലത്തോളമാണ് ഇവർ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിനിങ്ങിനിടെ കുട്ടി പറഞ്ഞു.
കുട്ടിയുടെ വെളിപ്പെടുത്തലോടെ സംഭവത്തിലെ കുറ്റക്കാരിയും വക്കം സ്വദേശിനിയുമായ യുവതിയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പോക്സോ കേസിൽ ഇരയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
കൗമാരക്കാനായ കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. ഏതാനും നാളുകൾക്ക് മുൻപ് 17 വയസുള്ള മകൻ അമ്മയുടെ ഫോണിൽ നിന്ന് സംശയം ജനിപ്പിക്കുന്ന ചില കാര്യങ്ങൾ കാണുകയും അത് തന്റെ അച്ഛനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് വിദേശത്തായിരുന്ന അച്ഛൻ നാട്ടിലെത്തിയ ശേഷം ഇവരിൽ നിന്നും വിവാഹമോചനം വാങ്ങുകയും ചെയ്തു. കുട്ടിയെ ഏറെ നാളുകളായി അവന്റെ അമ്മ പീഡനത്തിനിരയാക്കുകയാണെന്നും ഉപദ്രവിക്കുകയാണെന്നും അച്ഛൻ പറയുന്നു. അച്ഛനോട് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞതിനെ തുടർന്ന് കുട്ടിയ്ക്ക് ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയ്ക്ക് കൗൺസലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അച്ഛനോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കുട്ടി ചൈൽഡ്ലൈൻ പ്രവർത്തകരോടും പറഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ കടയ്ക്കാവൂർ പൊലീസിന് നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മയെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. നിലവിൽ അട്ടകുളങ്ങര വനിതാ ജയിലിലാണ് യുവതിയെ പാർപ്പിച്ചിരിക്കുന്നത്.