farmers-protest

ന്യൂഡല്‍ഹി:കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്നും നിയമങ്ങൾക്കെതിരെ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വന്‍ സിംഗ് അറിയിച്ചു. സമരം അവസാനിക്കുന്നതിനായി കർഷക നേതാക്കളുമായി സർക്കാർ നടത്തിയ ഏഴാം ഘട്ട ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കൃഷിമന്ത്രി കൃത്യമായി പറഞ്ഞു. നിയമങ്ങള്‍ക്ക് എതിരെ വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.ഇതിനാൽ ഒരു വലിയ ശക്തിപ്രകടനത്തിന് തയ്യാറാകാന്‍ ഞങ്ങള്‍ പഞ്ചാബിലെ യുവതയോട് ആവശ്യപ്പെടുകയാണ്" സര്‍വന്‍ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. കാർഷിക നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം തള്ളിയ കർഷകർ നിയമം പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.