കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാവില്ലെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ. ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്‌തതെന്നും അയ്യപ്പൻ പറഞ്ഞു. നോട്ടീസ് കിട്ടിയാൽ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദേശിച്ചത്.
സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്‌പീക്കർക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉളളത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്‌പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം എസ് ഹരികൃഷ്‌ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മൊഴിയെടുക്കുക. സ്‌പീക്കർ അടക്കമുളളവരുടെ വിദേശയാത്രകളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. നയതന്ത്ര ബാഗേജ് വിഷയത്തിലും ഹരികൃഷ്‌ണന്റെ മൊഴിയെടുക്കും.