bird-flu

ആലപ്പുഴ: പക്ഷിപ്പനിയെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ 34602 പക്ഷികളെയും കോട്ടയത്ത് മൂവായിരം പക്ഷികളേയും കൊന്നൊടുക്കും.

പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുളള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരമായിരിക്കും നടപടി.

വൈറസ് മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സർക്കാർ നിർദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പ് സർവേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പളളി താലൂക്കുകളിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്‌ടം വിൽക്കുന്നതും നിർത്തിവച്ചു. അതേസമയം, പക്ഷിപ്പനിയിൽ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.