bird-flu

ന്യൂഡൽഹി: കേരളം ഉൾപ്പടെയുളള വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചലിൽ ചത്തൊടുങ്ങിയത് 1800 ദേശാടനക്കിളികൾ. പക്ഷികൾ ചത്തതിന് പിന്നിൽ പക്ഷിപ്പനി വൈറസ് തന്നെയാണെന്നാണ് സ്ഥിരീകരണം. പോംഗ് ദാം തടാകത്തിന് സമീപം ചത്തുവീണ പക്ഷികളിലാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നിലവിൽ ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്,ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ ഇറച്ചി,മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിർത്തിവച്ചു.

ഹരിയാനയിൽ കോഴികൾ ഉൾപ്പടെ ഒരു ലക്ഷത്തോളം പക്ഷികൾ ചത്തെന്നാണ് കണക്ക്. രാസ്ഥാനിലെ ഝാൽവാറിൽ കാക്കകൾ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ജുനഗഡ് ജില്ലയിൽ മാനവദാർ താലൂക്കിൽ ഖരോ റിസർവോയറിൽ 53 ജലപക്ഷികളെയാണ് ജീവൻ നഷ്‌ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പക്ഷികളുടെ ശരീരം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. എല്ലാവർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ താവളമടിക്കുന്ന ഇവിടെ പക്ഷിപ്പനി സാദ്ധ്യത തള‌ളുന്നില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 170 പക്ഷികൾ ചത്തതോടെ ആകെ 425 പക്ഷികളാണ് ഇവിടെ രോഗം ബാധിച്ച് ചത്തത്. കേരളത്തിൽ അരലക്ഷം പക്ഷികളെയാണ് രോഗം നിയന്ത്രിക്കുന്നതിനായി കൊന്നൊടുക്കേണ്ടി വരിക.