theaters

കൊച്ചി: ഒരാഴ്‍ചത്തെ സമ്പൂർണ ശുചീകരണത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ അടുത്തയാഴ്‍ച തുറന്ന് പ്രവർത്തിക്കുമെന്ന് ഉടമകൾ. ടിക്കറ്റ് ചാർജ് വർദ്ധന ഇപ്പോൾ ആലോചനയിലില്ല. സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകൾ വ്യക്തമാക്കി.

ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ തീരുമാനം. സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുളളൂവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ മാത്രമായിരിക്കും. മൾട്ടിപ്ലെ‌ക്‌സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്‌ത സമയങ്ങളിൽ പ്രദർശനം നടത്തണം. സീറ്റുകളുടെ അൻപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുളളവരെ ഒരിക്കലും സിനിമ ഹാളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുത്. ആവശ്യമായ മുൻകരുതലുകൾ തിയേറ്റർ അധികൃതർ എടുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.