മലയാള സിനിമയുടെ ചിരിയുടെ ചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്നലെ 70 വയസ്സ് തികഞ്ഞു. ആരാധകനും അഭിനേതാവുമായ നന്ദു തന്റെ പ്രിയപ്പെട്ട 5 ജഗതി ഡയലോഗുകൾ തിരഞ്ഞെടുക്കുന്നു
1 കിലുക്കം
പതിവുള്ള തല്ല് കിട്ടലും ആശുപത്രി വാസവും കഴിഞ്ഞ് ജഗതി അവതരിപ്പിക്കുന്ന നിശ്ചൽ പുറത്തേക്കിറങ്ങുമ്പോഴാണ് ക്രൂരനായ ഷേർഖാൻ ചോദിക്കുന്നു: 'വോ ജോജി കാ ബച്ചാ കിദർ ഹെ?"
അപ്പോൾ നിശ്ചലിന്റെ മറുപടി: 'അവനുമായിട്ട് ഞാൻ ഉടക്കി." മനസിലാകാതെ ഷേർഖാൻ: 'ക്യാ?"
വീണ്ടും നിശ്ചൽ: പോട്ടി... പോട്ടി ക്യാ... ഛഗട... ഛഗട..."
ഷേർഖാൻ: 'തും ഹംസേ ഛഗടാ കരേഗാ?"
നിശ്ചൽ: 'യെസ്".
ഷേർഖാൻ: തും പാഗൽ ഹെ ?
നിശ്ചൽ : ഹം നിശ്ചൽ ഹെ. അതായത്... ഞാനും ജോജിയുമായിട്ട് അടിച്ച് പിരിഞ്ച്. ദുശ്മൻ... ദുശ്മൻ.. ദുശ്മൻ..."
ഷേർഖാൻ : 'തൂ മേരാ ദുശ്മെൻ ഹെ?"
നിശ്ചൽ: യെസ്..
(ഷേർഖാൻ കഴുത്തിൽ പിടിച്ച് ഭീഷണിപ്പെടുത്തുമ്പോൾ)
നിശ്ചൽ: മുഛേ മാലൂം... അയ്യോ! അറിഞ്ഞൂടാന്നുള്ളതിന്റെ ഹിന്ദി എന്തുവാണോ എന്തോ! മുഛേ മാലൂം.. (ഇല്ലെന്ന അർത്ഥത്തിൽ കൈ കാണിക്കുന്നു. ആ കൈ പിടിച്ച് തിരിക്കുന്ന ഷേർഖാൻ.നിലവിളിയോടെ) നിശ്ചൽ- ഹോ എന്റെ ദൈവമേ! എനിക്കൊന്നും അറിഞ്ഞൂടാന്ന് ഇൗ മറുതായോട് പറഞ്ഞ് കൊടുക്കെടാ..
ആ സീൻ ഷൂട്ട് ചെയ്യുന്നതിന് ഞാൻ സാക്ഷിയാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരുനിമിഷമായിരുന്നു അത്. ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടി ഞാൻ താഴെ വീണു.
ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ മരിച്ചുപോയെന്ന് വിചാരിച്ച് പ്രിയൻ ചേട്ടനൊക്കെ ഒാടിവന്നു.
'എന്തുപറ്റി എന്തുപറ്റി"യെന്ന് പ്രിയൻചേട്ടൻ ചോദിച്ചപ്പോൾ
'ചിരിച്ച് ചിരിച്ച് വീണുപോയതാ"യെന്ന് പറഞ്ഞ് ഞാൻ പതിയെ എഴുന്നേറ്റു.
2 താളവട്ടം
ഭ്രാന്താശുപത്രിയിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടശേഷം തിരികെ ജോലിക്ക് കയറാൻ വേണ്ടി മുതലാളിയായ എം.ജി. സോമൻ അവതരിപ്പിച്ച രവീന്ദ്രനെ കാണാൻ ജഗതിയുടെ നാരായണൻ ചെല്ലുന്ന ഒരു രംഗമുണ്ട് താളവട്ടം സിനിമയിൽ. താനൊരു തീരുമാനമെടുത്താൽ അതിൽ മാറ്റമില്ലെന്ന് എം.ജി. സോമന്റെ കഥാപാത്രം തീർത്തുപറയുമ്പോൾ
'അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ.(അഴിച്ചിട്ടിരുന്ന ലുങ്കി കയറ്റി മടക്കിക്കുത്തി ) താനാരുവാ.."
രവീന്ദ്രൻ അപ്പോൾ 'നാരായണ"യെന്ന് വിളിക്കുന്നുണ്ട്.
'പൂരായണ... പോവുവ്വേ! തനിക്കൊരു വിചാരമുണ്ട് താനേതോ കോപ്പിലെ വലിയ രാജാവാണെന്ന് . താൻ ഒരു പുല്ലുമല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഒാന്തൻ റിച്ചാർഡ് സായ്പ്പിന് അരിവച്ച് കൊടുത്ത കാശ് കൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടൊരു ആശുപത്രീം തുടങ്ങി അവിടെ പ്രാന്തന്മാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട ഒരു പന്ന റാസ്ക്കലല്ലുവേ താൻ. തന്നെ ഞാൻ പത്തു പറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ... മിലിട്ടറി. പക്ഷേ ഞങ്ങൾ ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്ക് നിറുത്തണം. (പുച്ഛിച്ച് ചിരിക്കുന്നു) യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഒാടുന്ന രണ്ട് യുവ മിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രീലെ ആ വട്ടനും"
രവീന്ദ്രൻ- യു ബ്ളഡീ... അനാവശ്യം പറയരുത്.
അപ്പോൾ ജഗതിയുടെ നാരായണൻ വീണ്ടും:
അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല ഇൗ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയേം ചെയ്യും. ഇനി ഒരു മൈക്കും സൈക്കിളുമെടുത്തോണ്ട് ഞാൻ ഇറങ്ങാൻ പോകുവാ. രവീന്ദ്രാ.. തന്നെയും തന്റെ മോളേം ഇൗ നാട്ടില് ഇൗ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.. (ചെകിടടച്ച് ഒന്ന് പൊട്ടിക്കുന്ന രവീന്ദ്രൻ. മറിഞ്ഞ് താഴെവീണ നാരായണൻ ചാടിയെണീറ്റ് സമനില വീണ്ടെടുത്ത്:) പോട്ടേ സാർ...
അമ്പിളിച്ചേട്ടന് താളവട്ടത്തിലെ ആ സീൻ ഷൂട്ട് ചെയ്തിട്ട് വൈകുന്നേരം ഉൗട്ടിയിൽ നിന്ന് കോയമ്പത്തൂരിലെത്തി വൈകുന്നേരം മറ്റേതോ ലൊക്കേഷനിലേക്ക് പോണം. ആറുമണിക്കെങ്കിലും തീർത്താലേ രാത്രി എട്ടര മണിക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെത്തൂ. വൈകിട്ട് നാലരമണിക്കാണ് ആ സീൻ ഷൂട്ട് ചെയ്തതെന്ന് കേട്ടിട്ടുണ്ട്. ഒറ്റടേക്കിൽ ഒാ.കെ ആക്കിയാലേ അമ്പിളിച്ചേട്ടന് ട്രെയിൻ കിട്ടു. ഭയങ്കര ടെൻഷനായിരുന്നു. പക്ഷേ അമ്പിളിച്ചേട്ടൻ ഒറ്റ ടേക്കിലുള്ള ഷോട്ടിൽ ആ സീൻ ഒാ.കെയാക്കി.
3 ബോയിംഗ് ബോയിംഗ്
ബോയിംഗ് ബോയിംഗിൽ ശങ്കരാടിച്ചേട്ടൻ അവതരിപ്പിച്ച ദാമോദരൻ എന്ന കഥാപാത്രത്തിനു മുന്നിൽ കടലാസ് ചുരുകൾ നിവർത്തിയിട്ട് കൊണ്ട് ജഗതിയുടെ ഒ.പി. ഒളശ പറയുന്നുണ്ട്: ഇതാ ഒരു നീണ്ട കഥ. നീണ്ട... നീണ്ട കഥ.. ഇതാ പിടിച്ചോ. പിടിച്ചോ... ഇതാ പിടിച്ചോ...
ദാമോദരൻ - എന്താ ഇത്?
ഒ.പി. ഒളശ- ഒരു നീണ്ട കഥ. മണ്ണിൽ വിരിഞ്ഞ പൂക്കൾ വാടിയപ്പോൾ By ഒ.പി. ഒളശ. ഒളശ. പി.ഒ. തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒളശ. . ഇത് വായിച്ചാൽ പെണ്ണുങ്ങൾ കരയും ആണുങ്ങൾക്ക് കലി വരും. കുട്ടികൾ ചിരിക്കും. സിനിമാക്കാർ വായിക്കും കാശ് തന്നവർ വാങ്ങിക്കും.
ദാമോദരൻ- എന്താ ഇതിന്റെ കഥ?
ഒ.പി. ഒളശ (പതിയെ)ഒരച്ഛൻ.. ഒരമ്മ. രണ്ട് കൊച്ചുകുഞ്ഞുങ്ങൾ. ഒരു കൊച്ചുകുടുംബം. സംതൃപ്തമായ കുടുംബം. (ഭാവം മാറുന്നു.) രാത്രി പന്ത്രണ്ട് മണി. നിശ്ചലമായ നിശ. എങ്ങും കനത്ത നിശബ്ദത. (അലർച്ചയോടെ).. അതാ ഇരുട്ടിൽ നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. ഒരു ബോംബ്.. രണ്ട് ബോംബ്.. മൂന്ന് ബോംബ്.. ഠേ.. ഠേ... ചറപറാ ബോംബ്...
4 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ കുട്ടിനിക്കറുമിട്ട് തന്റെ മകൾ ലിസിയുടെയടുത്ത് വന്ന് സംസാരിക്കുന്ന അമേരിക്കൻ റിട്ടേൺ ശ്രീനിവാസന്റെ എം.എ ധവാന്റെയടുത്തേക്ക് 'എടെടേയ്.." എന്ന് വിളിച്ച് ഒാടിവരുന്ന ജഗതിയുടെ കുറുപ്പ്.
'അമേരിക്കയാണെന്ന് പറഞ്ഞ് എന്ത് തോന്ന്യാസോം കാണിക്കാമെന്നോ" (തിരിഞ്ഞ് മകളോടായി) : ഒരുത്തൻ അണ്ടർവെയറുമിട്ടോണ്ട് മുന്നിൽ വന്ന് നിൽക്കുന്നു. നീയൊക്കെ കൂടി വായും പിളർന്ന് നോക്കിക്കോണ്ട് നിൽക്കുന്നു. കേറിപ്പോടീ അകത്ത്.
(അവർ പോയിക്കഴിഞ്ഞ് എം.എ ധവാൻ
അങ്കിൾ... ഇത് അണ്ടർവെയറല്ല. ഹാഫ് പാന്റ്സാണ്. ഇവിടെ കിടക്കുന്ന ഡ്യുക്ക്ലീസായ നിങ്ങൾക്കൊന്നും ഇതുപോലെയുള്ള ഗ്രൂവിയായുള്ള കോസ്റ്റ്യുംസ് കണ്ടാലറിയില്ല."
കുറുപ്പ് : 'ടേയ് ഇതുപോലൊരെണ്ണം ഞാനുമിട്ടിട്ടുണ്ട്. അതിന്റെ മേളിലാ ഇൗ മുണ്ടിടുത്തിരിക്കുന്നത്. മുണ്ടില്ലേ പറ. ഒരെണ്ണം ഞാൻ തരാം. പക്ഷേ ഉടുതുണി ഉടുക്കാതെ ഇവിടെ നടക്കാമെന്ന് വിചാരിച്ചാൽ ഇൗ കുറുപ്പിന്റെ കൊണം മാറും.
5 മീശമാധവൻ
പട്ടാളക്കാരനായ പുരുഷു അവധിക്ക് വന്നതറിയാതെ രാത്രി അയാളുടെ ഭാര്യയുമായി രഹസ്യസമാഗമത്തിന് എത്തുമ്പോൾ അപ്രതീക്ഷിതമായി പുരുഷുവിനെകണ്ട് ഞെട്ടി ജഗതിയുടെ ഭഗീരഥൻ പിള്ള അയാളുടെ കാല്ക്കൽ സാഷ്ടാംഗം വീണ് പറയുന്ന ഒരു ഡയലോഗുണ്ട്: ''പുരുഷു എന്നെ അനുഗ്രഹിക്കണം."
ഭാര്യയുടെ ജാരൻ ഭർത്താവിനോട് ഒരിക്കലും പറയാനിടയില്ലാത്ത ഡയലോഗിന് പിന്നിലെ നർമ്മം കാലമെത്ര കഴിഞ്ഞാലും നമ്മളെ ചിരിപ്പിക്കും.