ആഗ്ര: താജ്മഹലിന് മുമ്പിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്ത ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂർ അടക്കം നാലു പ്രവർത്തകർ അറസ്റ്റിൽ. താജ്മഹൽ പരിസരത്ത് മതപരമോ മറ്റ് പ്രചാരണ പരിപാടികൾക്കോ അനുമതിയില്ലാത്തതിനാൽ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമായാണ് കണക്കാക്കുന്നത്.
കൊവിഡ് സാഹചര്യത്തിൽ താജ്മഹലിലേക്കെത്തുന്ന സന്ദർശകരെ ദേഹപരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കൾക്ക് കാവിക്കൊടിയുമായി പ്രവേശിക്കാൻ സാധിച്ചതെന്നാണ് അധികൃതർ പറയുന്നത്. യുവാക്കൾ കാവിക്കൊടി വീശുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ വർഷം ഒക്ടോബറിലും താജ്മഹലിനുള്ളിൽ പ്രവേശിച്ച് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി ഉയർത്തിയിരുന്നു. താജ്മഹൽ യഥാർത്ഥത്തിൽ ഒരു ശിവ ക്ഷേത്രമാണെന്നാണ് ഇവരുടെ അവകാശവാദം.