കൊച്ചി: ധാത്രി ഹെയർ ഓയിലിന്റെ പരസ്യത്തിൽ പറഞ്ഞിരുന്ന ഗുണഫലങ്ങൾ ഓയിൽ ഉപയോഗിച്ചപ്പോൾ ലഭിച്ചില്ലെന്ന ആരോപണത്തിലും തുടർന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ്. ധാത്രിയുടെ എല്ലാ ഉത്പന്നങ്ങളും ലാബുകളിൽ നടത്തുന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അതിൽ നിന്നും ലഭിക്കുന്ന ഫലങ്ങൾ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഒഫ് ഇന്ത്യയിൽ(സിടിആർഐ)തങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നുമാണ് കമ്പനി പറയുന്നത്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന തർക്കം 2012ൽ പുറത്തിറങ്ങിയ ധാത്രിയുടെ പരസ്യവുമായി ബന്ധപ്പെട്ടതാണെന്നും അത് സംബന്ധിച്ച് ഒരു കേസ് അന്ന് രജിസ്റ്റർ ചെയ്തിരുന്നുവെന്നും കമ്പനി പറയുന്നുണ്ട്. പ്രസ്തുത പരസ്യം വർഷങ്ങളായി കമ്പനി ഉപയോഗിച്ചിട്ടില്ലെന്നും ധാത്രി വിശദമാക്കുന്നു. എന്നിരുന്നാലും, തങ്ങൾ മുന്നോട്ടുവച്ച അവകാശവാദങ്ങളിൽ ശക്തമായി തന്നെ നിലകൊള്ളുകയാണെന്നും അവയ്ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
വിശ്വാസയോഗ്യവും പൂർണമായും പ്രയോജനപ്രദവുമായ ഉത്പന്നങ്ങൾ ഏറ്റവും കണിശമായ ഗുണനിലവാര വ്യവസ്ഥകൾക്ക് കീഴിലാണ് തങ്ങൾ തയ്യാറാക്കുന്നതെന്നും ധാത്രി ആയുർവേദ പറയുന്നു. എല്ലാ പരസ്യങ്ങൾക്ക് പിന്നിലും ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനമുണ്ടെന്നും കമ്പനി വിശദീകരിച്ചു. തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മേനോനും ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ പിഴയിയിട്ടിരുന്നു.
മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്‌ടനായി ഹെയർ ഓയിൽ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടർന്ന് ഫയൽ ചെയ്‌ത ഹർജിയിലാണ് പരാതിക്കാരന് അനുകൂലമായ കമ്മിഷൻ വിധിയുണ്ടായത്.
കേസിൽ കമ്പനി അംബാസഡറായ അനൂപ് മേനോനെ വിസ്‌തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉത്‌പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു നടൻ കുറ്റസമ്മതംനടത്തിയത്. ഉത്പന്നത്തിന്റെ ഫലപ്രാപ്‌തി തൃപ്‌തികരമായി ലഭ്യമാക്കാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.
തൃശൂർ വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കൻ ഫയൽ ചെയ്‌ത ഹർജിയിലാണ് വൈലത്തൂരിലുളള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുളള ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ, അനൂപ് മേനോൻ അടക്കമുളളവർക്ക് എതിരെയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്.
പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോർട്‌സ് താരങ്ങളും അടക്കമുളളവർക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. തെളിവുകൾ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ഡോ കെ രാധാകൃഷ്‌ണൻ നായർ, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.