റിയാദ്: മൂന്നര വർഷത്തിലധികം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് വിരാമമിട്ട്, ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. വടക്കൻ സൗദിയിൽ അൽഉല പൗരാണിക നഗരത്തിൽ നടക്കുന്ന 41-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ വച്ച് രാജ്യങ്ങൾ ഐക്യകരാറിൽ ഒപ്പിട്ടു.
ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. നേരത്തെ സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറന്നിരുന്നു.ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചത്. എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജി.സി.സി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉപരോധം പിൻവലിച്ചത്.
നാല് വർഷത്തെ ഉപരോധത്തിന് ശേഷം ഖത്തർ അമീർ ഷേയ്ഖ് തമീം ബിൻ ഹമദ് അൽത്താനി സൗദി മണ്ണിലെത്തിയെന്ന പ്രത്യേകതയും ഉച്ചകോടിയിലുണ്ടായിരുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്. ഭീകരബന്ധം ആരോപിച്ച് 2017ലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തത്. പിന്നീട് ഗൾഫ് ഉച്ചകോടിയിലോ ഗൾഫ് സഹകരണ കൗൺസിന്റെ സമ്മേളനങ്ങളിലോ ഖത്തർ പങ്കെടുത്തിരുന്നില്ല. ഗൾഫ് മേഖലയുടെ സാമ്പത്തികവളർച്ച, വികസനം, കൊവിഡ് പ്രതിരോധനടപടികൾ എന്നിവ ഉച്ചകോടിയിൽ ചർച്ച ചെയ്തു.