sreerama-krishnan

തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ കസ്റ്റംസിന് മുമ്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് വേറൊരു ദിവസവും അയ്യപ്പൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു കസ്റ്റംസിന്റെ നോട്ടീസ്. അയ്യപ്പൻ ഇന്നലെ വൈകുന്നേരം കസ്റ്റംസിനെ വിളിക്കുകയും 12 മണിയോടെ ഹാജരാകാം എന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്നലെ രാത്രി വൈകി ചോദ്യം ചെയ്യലിന് എത്താൻ ബുദ്ധിമുട്ടുണ്ടെന്നും വെളളിയാഴ്‌ച നിയമസഭ ചേരുന്നതിനാൽ ജോലി തിരക്ക് ഉണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിക്കുകയായിരുന്നു.

അതേസമയം, അന്വേഷണവുമായി അയ്യപ്പൻ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നൽകിയിട്ടും നോട്ടീസ് കിട്ടിയില്ലെന്നായിരുന്നു അയ്യപ്പന്റെ നിലപാട്. മൂന്നാമത്തെ നോട്ടീസ് നൽകിയ ശേഷവും ഹാജരായില്ലെങ്കിൽ വാറണ്ട് അടക്കമുളള നടപടികളിലേക്ക് കസ്റ്റംസ് കടക്കും.