കൊച്ചി: വൈറ്റില മേൽപ്പാലം തുറന്നു നൽകിയ സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ അസ്വാഭാവികത കാണാനാകില്ലെന്ന് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി കെമാൽപാഷ. ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്. പണി കഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ കാര്യം തീരുന്നിടത്താണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേയെന്നാണ് കമാൽപാഷയുടെ ചോദ്യം. ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും കെമാൽ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കുളള വിലപേശലിന് വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സർക്കാരിന്റെ കാഴ്‌ഡപ്പാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവത്തിൽ വി ഫോർ കേരള സംഘടന പ്രവർത്തകർ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റിലായത്. വി ഫോർ കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.