ന്യൂഡൽഹി: മൂന്ന് വർഷം മുമ്പ് തന്നെ കൊടും വിഷം പ്രയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞൻ. നിലവിൽ ഐ.എസ്.ആർ.ഒയിൽ മുതിർന്ന ഉപദേഷ്‌ടാവായി ജോലിനോക്കുന്ന തപൻ മിശ്രയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഈ മാസം അവസാനം വിരമിക്കാനിരിക്കുകയാണ് മിശ്ര.
' 2017 മേയ് 23നായിരുന്നു ആ സംഭവം. ദോശയ്‌ക്കൊപ്പം വിളമ്പിയ ചട്നിയിലും തുടർന്നുള്ള ലഘുഭക്ഷണത്തിലും വിഷം ചേർത്തിരുന്നു.' - ഉഗ്രവിഷമായ ആഴ്‌സനിക്ക് ട്രയോക്‌സൈഡാണ് തനിക്ക് നൽകിയിരുന്നതെന്ന് തപൻ മിശ്ര പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ളിക്കേഷൻ സെന്ററിൽ ഡയറക്‌ടറായിരിക്കെയാണിത്.
ഭക്ഷണശേഷം തനിക്ക് രൂക്ഷമായ ശ്വാസതടസവും ത്വക്കിൽ അസ്വസ്ഥതയും ഫംഗൽ ബാധയുമുണ്ടായെന്ന് മിശ്ര പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആഴ്‌സനിക് വിഷമാണ് ഉളളിൽ ചെന്നതെന്ന് അറിയിക്കുകയും വൈദ്യസഹായം നൽകുകയും ചെയ്‌തു. ഡൽഹി എയിംസിലാണ് തന്നെ ചികിത്സിച്ചതെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മിശ്ര അറിയിച്ചു.
തനിക്കെതിരെ നടന്ന ശ്രമം ഒരു ചാരപ്രവർത്തനമാണെന്ന് തോന്നുന്നെന്നും മിശ്ര സംശയിക്കുന്നു. സംഭവം കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നാണ് തപൻ മിശ്രയുടെ ആവശ്യം. എന്നാൽ ഐ.എസ്.ആർ.ഒ അധികൃതർ മിശ്രയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ചിട്ടില്ല.