തിരുവനന്തപുരം : കളിയിക്കാവിളയിൽ കഴിഞ്ഞ വർഷം എ.എസ്.ഐ വിൽസണെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീനെ എൻ.ഐ.എ പിടികൂടി. ദോഹയിൽ നിന്നെത്തിയ ഷിഹാബുദ്ദീനെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് എൻ.ഐ,എ അറസ്റ്റുചെയ്തത്.
2020 ജനുവരിയിലാണ് കളിയിക്കാവിള എ.എസ്.ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് വെടിവെച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് അംഗങ്ങളാണ്.
പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.തീവ്രവാദസംഘടനയുടെ സാന്നിധ്യം ഉറപ്പായതോടെയാണ് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയത്.