കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ താത്‌ക്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുളള സിൻഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്‌തു. പി എസ് സിയെ മറികടന്നുളള സ്ഥിരപ്പെടുത്തൽ സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് സിൻഡിക്കേറ്റ് തീരുമാനപ്രകാരം പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ച് സർവകലാശാല ഉത്തരവിറക്കിയത്.
ഡ്രൈവർ, വാച്ച്മെൻ, പ്രോഗ്രാമർ തസ്‌തികകളിലായി 37 പേരെയാണ് പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചത്. സർവകലാശാലയിൽ നിലവിലുളള ഒഴിവുകളിലും അല്ലാത്തവരെ സൂപ്പർ ന്യൂമറി തസ്‌തിക സൃഷ്‌ടിച്ച് നിയമിക്കാനായിരുന്നു തീരുമാനം.
ഇതിനു പിന്നാലെ അനദ്ധ്യാപക നിയമനങ്ങളിൽ പി എസ് സിക്ക് മാത്രമേ സ്ഥിരം നിയമനം നടത്താൻ അധികാരം ഉളളൂവെന്ന് ചൂണ്ടികാട്ടി അഞ്ചോളം ഉദ്യോഗർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സർവകലാശാല ഉത്തരവും സിൻഡിക്കേറ്റ് തീരുമാനവും ജസ്റ്റിസുമാരായ എ എം ഷഫീഖ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. നിയമനം സുപ്രീംകോടതി വിധി ന്യായത്തിന്റെ ലംഘനമാണെന്നും സ്ഥിരപ്പെടുത്തിയവരെ താത്‌ക്കാലിക തസ്‌തികയിൽ തന്നെ മാറ്റി സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.