eposs

കോഴിക്കോട്: ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി പിഴയിടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഇ-ചെലാനിൽ കുടുങ്ങിയത് പതിനായിരത്തിലധികം നിയമലംഘനങ്ങൾ. ഓൺലൈൻ സംവിധാനമൊരുക്കി അഞ്ചുമാസമാകുമ്പോഴേക്കും ഇന്നലെ വരെ ജില്ലയിൽ വിവിധ ഇനങ്ങളിലായി രജിസ്റ്റർ ചെയ്തത് 11591കേസുകൾ. 80, 60792 രൂപ പിഴ ഈടാക്കി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈയിലെ ഇ- പോസ് മെഷീൻ വഴിയാണ് പ്രവർത്തനം. ജില്ലയിലാകെ എട്ട് സ്ക്വാഡുകളെയാണ് വിന്യസിച്ചിരിക്കുന്നത്. വാഹന നമ്പരോ ഡ്രൈവിംഗ് ലൈസൻസ് നമ്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ കഴിയും. കറൻസി രഹിത പ്രവർത്തനങ്ങളുടെ ആദ്യപടിയായാണ് ഇ-ചെലാൻ സംവിധാനം. കേസുകൾ വെർച്വൽ കോടതിയിലേയ്ക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.

നിലവിൽ വെർച്വൽ കോടതിയിലേയ്ക്ക് കേസുകൾ കൈമാറുന്നത് എറണാകുളത്ത് മാത്രമാണ്.

നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്. ഇ- പോസ് സംവിധാനം വന്നതോടെ തൊട്ടതിനെല്ലാം കേസെടുക്കുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോ അടക്കം കൃത്യമായ തെളിവുകൾ സഹിതമാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പരിശോധനകൾ കർശനമാക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തതോടെയാണ് പരാതികൾ കൂടിയതെന്നും അവർ പറയുന്നു.

 ''പഴയ രീതിയാണെങ്കിൽ കൂടുതൽ നടപടിക്രമങ്ങളും സമയവും ആവശ്യമായിരുന്നു. എന്നാൽ ഇ-ചെലാൻ വന്നതോടെ കാര്യങ്ങൾ വേഗത്തിലായി. പിഴ അടയ്ക്കാനും കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. അപ്‌ലോഡായി കഴിഞ്ഞാൽ മാറ്റാനാകില്ല" - ഷബീർ മുഹമ്മദ് ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ്

 ''വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റും 'വാഹൻ' എന്ന പുതിയ സോഫ്റ്റ്‌ വെയറിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ 'സാരഥി' എന്ന സോഫ്റ്റ്‌ വെയറിലേയ്ക്കും മാറ്റി" -സഹീർ, സീനിയർ സൂപ്രണ്ട്,

കേസുകളും പിഴയും

കേസുകൾ -11591

ഈടാക്കിയ പിഴ- 8,60792

ലൈസൻസ് ഇല്ലാതെ

വാഹനമോടിക്കൽ -515

അമിതവേഗം- 7

മൊബൈൽഫോൺ ഉപയോഗം- 155

വെർച്വൽ കോടതിയിലേയ്ക്ക് കൈമാറിയത്- 7

വാഹനങ്ങളിലെ രൂപമാറ്റത്തിന്- 72