ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകൻ ഹരിഹരനാണ് (22) കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് റിപ്പോർട്ട്. കേസിൽ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ കരൂർ കല്ല്യാണ പശുപതീശ്വരർ ക്ഷേത്രത്തിന് മുന്നിൽവച്ചായിരുന്നു സംഭവം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാർബറായ ഹരിഹരനും കരൂർ സ്വദേശിയായ യുവതിയും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും കോളേജ് പഠനകാലത്താണ് അടുപ്പത്തിലായത്. എന്നാൽ രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് നിറുത്തിയിരുന്നു. ബന്ധുക്കളുടെ സമ്മർദമായിരുന്നു കാരണം. നിരവധി തവണ വിളിച്ചെങ്കിലും കിട്ടിയില്ല.
ബന്ധം തുടരണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഇക്കാര്യമറിഞ്ഞ യുവതിയും ബന്ധുക്കളും ബുധനാഴ്ച ക്ഷേത്രത്തിൽ വച്ച് നേരിൽക്കണ്ട് സംസാരിക്കാമെന്ന് അറിയിച്ചു. ഇവിടെവച്ച് കാമുകിയും ഹരിഹരനും തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു.
കേസിൽ യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. താഴ്ന്ന ജാതിക്കാരനായതിനാലാണ് ഹരിഹരനെ കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണമുണ്ട്.