-satya-paul

കോയമ്പത്തൂർ: വസ്ത്ര വ്യാപാരരംഗത്ത് വേറിട്ട ഇടപെടലുകൾ നടത്തിയ പ്രശസ്ത ഫാഷൻ ഡിസൈനർ സത്യ പോൾ (79) അന്തരിച്ചു. കോയമ്പത്തൂരിലെ ഇഷ യോഗസെന്ററിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറിൽ പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

പക്ഷാഘാതമുണ്ടായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഡോക്ടർമാരിൽ നിന്ന് പ്രത്യേക അനുമതി നേടി സത്യ പോളിനെ യോഗസെന്ററിലേക്ക് മാറ്റിയത്. 2015 മുതൽ യോഗകേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം.

സ്വദേശീയ പ്രിന്റുകളും ഡിസൈനുകളും ഉൾപ്പെടുത്തി വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളായിരുന്നു സത്യ പോളിന്റേത്.

1985 ഏപ്രിൽ ഒന്നിനാണ് തന്റെ വ്യവസായസംരംഭം അദ്ദേഹം ആരംഭിച്ചത്. സാരികളിൽ പുതുമയും വ്യത്യസ്തതയും അവതരിപ്പിച്ച സത്യപോൾ ഫാഷൻ വെയറുകൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഇന്ത്യൻ ഫാഷൻ വ്യവസായത്തിന് വേറിട്ട മുഖം നൽകിയ അത്യുത്സാഹിയും ആത്മസമർപ്പണവുമുള്ള വ്യക്തിയായിരുന്നു സത്യപോൾ എന്ന് ട്വിറ്ററിലൂടെ സദ്ഗുരു സ്മരിച്ചു. 1970 കളിൽ പ്രൊഫസർ ജെ കൃഷ്ണമൂർത്തിയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി സത്യപോൾ ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞതായും തുടർന്ന് ഓഷോയുടേയും പിന്നീട് സദ്ഗുരുവിന്റെയും ശിഷ്യത്വം സ്വീകരിച്ചതായും അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിൽ മകൻ പുനീത് നന്ദ കുറിച്ചു.