ന്യൂഡൽഹി: കൊവിഡ് വാക്സിൻ നൽകാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി, ആദ്യം ഇന്ത്യയുടെ വാക്സിൻ മതിയെന്ന് നേപ്പാൾ. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി 14ന് ന്യൂഡൽഹിയിൽ എത്താനിരിക്കെയാണിത്.
ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന 12 ദശലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്സിൻ വേണമെന്ന നേപ്പാളിന്റെ ആവശ്യത്തിൽ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. അടുത്തദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിന്റ് കമ്മിഷൻ യോഗത്തിൽ ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. ആരോഗ്യമേഖലയിലെ ഉൾപ്പെടെയുള്ള കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ.
നേപ്പാളിന് സിനോവാക് വാക്സിൻ പതിപ്പ് നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ഇവിടെനിന്നുള്ള വാക്സിൻ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നു നേപ്പാൾ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യ വാക്സിൻ നിർമാതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി കെ.പി.ശർമഒലി കഴിഞ്ഞ മാസം പാർലമെന്റ് പിരിച്ചുവിട്ട രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഗ്യാവാലിയുടെ ഇന്ത്യ സന്ദർശനം. ഏപ്രിൽ 30, മേയ് 10 തീയതികളിലാണ് പൊതുതിരഞ്ഞെടുപ്പ്.
കഴിഞ്ഞ മാസം നടക്കാനിരുന്ന ഗ്യാവാലിയുടെ സന്ദർശനവുമായി ഇപ്പോൾ മുന്നോട്ടു പോകാനുള്ള ഇന്ത്യയുടെ തീരുമാനം, നേപ്പാളി ജനതയ്ക്കും ഒലി സർക്കാരിനുമുള്ള വ്യക്തമായ പിന്തുണയായി കണക്കാക്കാമെന്ന് നയതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നു. സംഘർഷാവസ്ഥയിലും കൊവിഡ് പ്രതിരോധത്തിൽ നേപ്പാളിനെ സഹായിക്കാനുള്ള പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ പ്രകടിപ്പിച്ചിരുന്നു