ന്യൂഡൽഹി : രോഗവ്യാപനം രൂക്ഷമായ കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാൻ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. സംസ്ഥാനത്തെത്തുന്ന വിദഗദ്ധ സംഘം രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാൾ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. നിർദ്ദേശിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ കത്തിൽ ആവശ്യപ്പെട്ടു.
കൊവിഡ് വാക്സീൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശം. കൊവിഡ് വാക്സിൻ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. വ്യോമസേന വിമാനങ്ങളും വാക്സീൻ വിതരണത്തിന് ഉപയോഗിക്കും. വിതരണത്തിന് സജ്ജമാകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ 700ലധികം ജില്ലകളിൽ ഡ്രൈറൺ നടക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റൺ നടക്കുന്നത്.