child-marriage-

ജാർഖണ്ഡ്: ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതും വിവാഹം നിശ്ചയിക്കപ്പെട്ട പന്ത്രണ്ടു വയസുകാരിയെ പൊലീസിന്റെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. 17 വയസുകാരനുമായുള്ള 12 വയസുകാരിയുടെ വിവാഹത്തിന് മുൻപാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ജാർഖണ്ഡിലെ രാംഘഡ് ജില്ലയിലാണ് സംഭവം. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹിതയാകുന്നത്.

ഈ ആഴ്ച ആദ്യം പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. അവിടെ വച്ച് അമ്മാവൻ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ അറിഞ്ഞാലുള്ള അപമാനം ഓ‍ർത്ത് 17കാരനുമായി പെൺകുട്ടിയുടെ വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു.

മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ചാണ് വിവാഹം നടന്നതെന്ന് പെൺകുട്ടി പറഞ്ഞു. തന്റെ അച്ഛൻ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെന്നും വരനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നാലാം ക്ലാസിലാണ് താൻ പഠിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

അതേസമയം, തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തന്റെ അളിയൻ ആണ് തന്നെ ഇവിടെ എത്തിച്ചതെന്നും 17കാരൻ വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി വിവാഹിതയാകാൻ പോകുന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. തുടർന്ന് പൊലീസും കമ്മിറ്റിയും സംഭവസ്ഥലത്തേക്ക് എത്തുകയും പെൺകുട്ടിയെ വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.