മഡ്ഗാവ് : ഈ സീസണിൽ ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒഡിഷ എഫ്.സി ഇന്നലെ കേരള ബ്ളാസ്റ്റേഴ്സിന്റെ നെഞ്ചത്തേക്ക് പൊങ്കാലയിട്ടു.രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. ആദ്യ ഗോൾ അടിച്ചശേഷമാണ് മഞ്ഞപ്പട ഒന്നിന് പിന്നാലെ ഒന്നായി ഗോളുകൾ വാങ്ങിക്കൂട്ടിയത്.
ഏഴാം മിനിട്ടിൽ ജോർദാൻ മുറെയിലൂടെ ബ്ളാസ്റ്റേഴ്സ് ആദ്യം സ്കോർ ചെയ്തു.22-ാം മിനിട്ടിൽ ബ്ളസ്റ്റേഴ്സ് താരം തൗനോജം സ്വന്തം വലയിൽ പന്തുതട്ടിയിട്ട് കളി സമനിലയിലാക്കിക്കൊടുത്തു. 42-ാം മിനിട്ടിൽ സ്റ്റീവൻ ടെയ്‌ലർ സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽത്തന്നെ ഒഡിഷയ്ക്ക് ലീഡായി. 50,60 മിനിട്ടുകളിലായി ഡീഗോ മൗറീഷ്യോയാണ് ഒഡിഷയുടെ അടുത്ത ഗോളുകൾ നേടിയത്. 79-ാം മിനിട്ടിൽ ഗാരി ഹൂപ്പർ ബ്ളാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി.
ഒൻപതാം മത്സരത്തിൽ ആദ്യ വിജയം നേടിയ ഒഡീഷ എഫ്.സി അഞ്ചുപോയിന്റുമായി പട്ടികയിൽ അവസാനസ്ഥാനത്താണ്. ആറുപോയിന്റുള്ള ബ്ളാസ്റ്റേഴ്സ് തൊട്ടുമുകളിലുണ്ട്.