ന്യൂഡൽഹി:യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപിറ്റല്‍ ഹൗസിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണം ഇന്ത്യ-യു.എസ് ബന്ധത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ്
ശശി തരൂർ എം.പി. ലോകമെമ്പാടുമുള്ള ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ബെെഡൻ ഭരണകൂടമായും മറ്റ് ജനാധിപത്യ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഒത്തുപ്രവർത്തിക്കേണ്ടി വരുമെന്നും തരൂർ പറഞ്ഞു.
"യു.എസുമായുള്ള ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന് ഇത് എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ഇത് ഒരു ഓർമ്മപ്പെടുത്തലാണ്.പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുന്നത് ഒരു നല്ല അടയാളം ആണ്, കാരണം ഒരിക്കൽ കൂടി ട്രംപ് സർക്കാർ അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്നവരിൽ നിന്ന് അദ്ദേഹവും സർക്കാരും അകലം പാലിക്കുന്നു." ശശി തരൂർ പറഞ്ഞു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ഇരുസഭകളും ചേരുന്നതിനിടെയാണ് യു.എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയത്. തുടർന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം ഒരു മണിയോടെയാണ് യു.എസ് ക്യാപിറ്റല്‍ ഹൗസിൽ സംഘർഷമുണ്ടായത്.