തിരുവനന്തപുരം: നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ഡിസംബറിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണം മുടങ്ങിയിരുന്നു. അതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പ്രശ്നം വാഹനത്തിരക്കും അവ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും ബസ് സ്‌റ്റാൻഡിന്റെയും പാർക്കിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ റോഡുവക്കിൽ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ഈ സംവിധാനം ഏർപ്പെടുത്തിയത്. അമൃതം, സ്‌മാർട്ട് സിറ്റി പദ്ധതികളിലൂടെയാണ് നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.
അഞ്ച് നിലകൾ, 22 കോടി
തമ്പാനൂരിൽ റെയിൽ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് അഞ്ച് നിലകളുള്ള പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പാർക്കിംഗ് സ്ഥലമായ ഇവിടെ ഇപ്പോൾ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെങ്കിലും അതുകൊണ്ടെന്നും ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 22 കോടിയാണ് നിർമ്മാണ ചെലവ്. ഹെതർ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. ഒരേസമയം 22 കാറുകളും 450 ബൈക്കുകളും പാർക്ക് ചെയ്യാനാകും. കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലർ പാർക്കിംഗിന് കൂടുതൽ പ്രധാന്യം നൽകിയത്.
മൊബൈൽ ആപ്പും
തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ മൊബൈൽ ആപ്പ് വഴിയായിരിക്കും സ്ളോട്ട് ബുക്കിംഗ്. ഇതിനായി ആപ്പ് തയ്യാറാക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് ഒഴിവ് എന്നിവ ആപ്പിൽ അറിയാം. ഡ്രൈവർക്ക് എൻട്രി പാസ് നൽകും. എൻട്രിക്കും എക്‌സിറ്റിനും ബൂം ബാരിയേഴ്സും ഉണ്ടാകും. പാർക്കിംഗ് കേന്ദ്രം 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണത്തിൽ ആയിരിക്കും. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യമുണ്ടാകും. പാർക്കിംഗ് ഫീസ് ഡിജിറ്റലായി അടയ്ക്കാനുമാകും.
മൂന്നിടത്ത് കൂടി മൾട്ടി ലെവൽ പാർക്കിംഗ്
1) പാളയം
മാർക്കറ്റിന്റെയും ചുറ്റുമുള്ള വാണിജ്യ മേഖലകളുടെയും പാർക്കിംഗ് ആവശ്യത്തിനുള്ള പരിഹാരമാണ് ഇലക്ട്രോ മെക്കാനിക്കൽ മൾട്ടി ലെവൽ പാർക്കിംഗ്. സാഫല്യം കോംപ്ലക്‌സിന് പിറകിലാണ് ഇത് നിർമ്മിക്കുന്നത്. ഏഴ് നിലകളുള്ള ഇവിടെ 568 കാറും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 32.99 കോടിയാണ് ചെലവ്.
2) പുത്തരിക്കണ്ടം
പുത്തരിക്കണ്ടം മൈതാനത്ത് 12 കോടി രൂപ മുടക്കിലാണ് സംവിധാനം ഒരുക്കുക. 210 കാറുകൾ 240 ബൈക്കുകൾ എന്നിവ പാർക്ക് ചെയ്യാം
3) മെഡിക്കൽ കോളേജ്
11 കോടി രൂപ ചെലവിൽ 202 കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഉണ്ടാവുക