pfizer

വാഷിംഗ്ടൺ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് വകഭേദങ്ങളിൽ അമേരിക്ക ആസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്.

അതേസമയം, ഫൈസറും ടെക്‌സസ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. വാക്‌സിൻ സ്വീകരിച്ച ആളുകളുടെ രക്തസാംപിളുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. എന്നാൽ, ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പൂർണരൂപം ശേഖരിച്ച സാംപിളുകൾ ലഭ്യമല്ലാത്തതിനാൽ പരീക്ഷണഫലം പൂർണമല്ലെന്നും പഠനം പറയുന്നുണ്ട്.

വൈറസിന്റെ പതിനാറ് വകഭേദങ്ങൾക്കെതിരെ വാക്‌സിൻ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഫൈസറിന്റെ വാക്‌സിൻ വിഭാഗം വിദഗ്ദ്ധൻ ഫിൽ ഡോർമിറ്റ്‌സെർ പറഞ്ഞു. ഇത് നല്ല വാർത്തയാണ്. പതിനേഴാം വകഭേദത്തിനെതിരേയും വാക്‌സിൻ പ്രവർത്തിക്കുമെന്നുതന്നെയാണ് ഉറപ്പ്.'ഫിൽ പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത e484k എന്ന വകഭേദം ആശങ്കയുണർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പഠനങ്ങൾ നടത്തി ദിവസങ്ങൾക്കുള്ളിൽ വാക്‌സിൻ പുതിയ വകഭേദങ്ങളിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ പുറത്തുവിടാനാവുമെന്നാണ് കണക്കുകൂട്ടലെന്ന് ഗവേഷകർ പ്രതികരിച്ചു.