lakhvi

ഇസ്ലാമാബാദ്: 2008ൽ മുംബയിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്ശിക്ഷ വിധിച്ച് പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി.

ആറ് ദിവസം മുൻപാണ് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റിലായത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയിരുന്ന ആശുപത്രിയുടെ പേരിൽ ഭീകരവാദത്തിന് ധനസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തിരുന്നു.

മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം റാവൽപിണ്ടിയിലെ ജയിലിൽ നിന്ന് 2015 ലാണ്‌ ലഖ്‌വി ജാമ്യത്തിൽ ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ജയിലിൽ കിടന്ന കാലത്തും ഇയാൾ ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നെന്നാണ് വിവരം.

മുംബയ് ഭീകരാക്രമണത്തെ തുടർന്ന് ലഖ്‌വിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്ക് വേണ്ടിയും ഇയാൾ പ്രവർത്തിച്ചിരുന്നെന്ന് യു.എൻ. കണ്ടെത്തിയിരുന്നു.