pic

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോൾ ഹാളിൽ ഉണ്ടായ സംഘർഷങ്ങൾ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.എന്നാൽ സംഘർഷങ്ങൾക്കിടെ ഇന്ത്യക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് മറ്റൊരു കാര്യമാണ്. ട്രംപിന് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതിക്ഷേധിക്കുന്നവർക്കിടയിൽ പാറി പറക്കുന്ന ഒരു ഇന്ത്യൻ ത്രിവർണ്ണ പതാകയായിരുന്നു അത്.

പതാക വീശിയത് കൊച്ചി സ്വദേശിയായ 54കാരൻ വിൻസെന്റ് സേവ്യർ പാലത്തിങ്കലാണ്. വ്യവസായിയായ ഇയാൾ 1992 ൽ കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യൻ ദേശീയ പതാകയെ അപകീർത്തിപ്പെടുത്താൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും രാജ്യ സ്നേഹം കൊണ്ട് മാത്രമാണ് ഇന്ത്യൻ പതാക വീശിയതെന്നും വിർജീനിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി അംഗം കൂടിയായ വിൻസെന്റ് പറഞ്ഞു.

“എന്റെ ദേശസ്നേഹം കാരണമാണ് ഞാൻ ഇന്ത്യൻ പതാക എടുത്തത്. അതിനെ അപകീർത്തിപ്പെടുത്താനോ ചീത്തപ്പേര് നൽകാനോ അല്ല അത് ചെയ്തത്,”വിൻസെന്റ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. കാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ത്രിവർണ്ണ പതാകയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യൻ ദേശീയ പതാക ദുരുപയോഗം ചെയ്‌തുവെന്ന തരത്തിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിൻസെന്റിന്റെ പ്രതികരണം.

ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനാണ് പതാക ഉയർത്തിയതെന്നും കാപിറ്റോൾ കെട്ടിടത്തിൽ നാശം വിതച്ച “അക്രമികളുമായി” തനിക്ക് ബന്ധമില്ലെന്ന് വിൻസെന്റ് കൂട്ടിച്ചേർത്തു. ആക്രമണം നടത്തിയവർ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ സംഘമായ ആന്റിഫയോ, ബ്ലാക്ക് ലൈവ്സ് മാറ്ററോ (ബി‌എൽ‌എം) പോലുള്ള പ്രസ്ഥാനത്തിൽ നിന്നുള്ളവരായിരിക്കാമെന്നും വിൻസെന്റ് പറയുന്നു .