തിരുവനന്തപുരം: ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാനുമായി വനംവകുപ്പ് ആവിഷ്‌കരിച്ച 'സർപ്പ' ആപ്പ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) ശ്രദ്ധേയമാകുന്നു. പാമ്പുകളെ കണ്ടത് ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും സന്ദേശമെത്തും. ഉടൻ പാമ്പുപിടിത്തക്കാരൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുകയും ചെയ്യും.
സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പിൽ സംവിധാനമുണ്ട്.
അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പുകടിയേറ്റാൽ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോൺ നമ്പർ സഹിതമുളള വിവരങ്ങൾ, പരിശീലനം ലഭിച്ച പാമ്പുപിടുത്ത പ്രവർത്തകർ, അതത് സ്ഥലങ്ങളിൽ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകൾ, അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്.
പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. അടുത്തിടെ വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. പരിശീലനം ലഭിച്ചവർക്ക് പാമ്പിനെ പിടിക്കുന്നതിനുള്ള അനുമതിയും വകുപ്പ് നൽകിയിട്ടുണ്ട്.
പാമ്പിനെ കണ്ടാൽ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം. പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങൾ പണമൊന്നും നൽകേണ്ടതില്ല. ആപ്പിന്റെ പ്രവർത്തനം താമസിയാതെ കേരളം മുഴുവൻ വ്യാപിപ്പിക്കും. പ്ലേസ്റ്റോറിൽനിന്ന് ‘സർപ്പ’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ആർക്കും പാമ്പുസംരക്ഷണത്തിൽ പങ്കാളിയാകാം.
പൊതുയിടങ്ങളിൽ കാണുന്ന പാമ്പുകളിൽ ഭൂരിഭാഗത്തെയും കൊല്ലുന്ന സ്ഥിതിയാണിപ്പോഴുളളത്. പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് വനംവകുപ്പിന്റെ നടപടി.