flyover

കൊച്ചി: മണിക്കൂറിൽ പതിനായിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിലും കുണ്ടന്നൂരിലും യാത്രക്കാർക്ക് ദുരിത കയത്തിൽ നിന്ന് ഇനി ശാപമോക്ഷം. സ്വപ്‌നപദ്ധതിയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ സന്തോഷത്തിലാണ് വൈറ്റില, കുണ്ടന്നൂർ വഴി യാത്ര ചെയ്യുന്നവർ. കൊവിഡും പ്രളയവും ഉദ്ഘാടനത്തിന് മുമ്പേ പാലം തുറന്നുനൽകിയതുമായി ബന്ധപ്പെട്ട വിവാദവും അടക്കമുളള സംഭവവികാസങ്ങൾക്ക് ശേഷമാണ് പദ്ധതി സാക്ഷാത്‌കരിക്കുന്നത്.

കേന്ദ്ര ഏജൻസിയാണ് പാലം നിർമിച്ചിരുന്നതെങ്കിൽ ടോൾ പിരിവുണ്ടാകുമായിരുന്നു. അതൊഴിവാക്കാനാണ് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലങ്ങൾ നിർമിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുന്നത്. പതിനെട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. നിരവധി പ്രതിസന്ധികൾക്കിടയിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പാലങ്ങളുടെ നിർമ്മാണത്തിന്റെ മുഴുവൻ ക്രെഡിറ്റും പൊതുമരാമത്ത് വകുപ്പിനാണ്. അത് ഉദ്ഘാടന വേദിയിൽ പറയാനും വകുപ്പിനെ പുകഴ്‌ത്താനും മുഖ്യമന്ത്രി മറന്നതുമില്ല.

flyover

വൈറ്റിലയിൽ ലാഭം 6.73 കോടി

നിർമ്മാണ കാലയളവ് നീണ്ടെങ്കിലും എസ്റ്റിമേറ്റ് തുകയേക്കാൾ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് വൈറ്റിലയിൽ മേൽപ്പാലം നിർമ്മാണം അവസാനിച്ചത്. പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് 2017 ഓഗസ്റ്റ് 31ന് ലഭിച്ചത്. 2017 സെപ്‌തംബറിൽ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. 2017 നവംബർ 17നാണ് 78.36 കോടി നിർമ്മാണച്ചെലവ് ക്വോട്ട് ചെയ്ത ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയെ വൈറ്റില മേൽപാലത്തിന്റെ നിർമ്മാണ കരാർ ഏൽപ്പിക്കുന്നത്. ശ്രീധന്യ കൺസ്ട്രക്ഷൻസ്‌ കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്ഷൻസിനായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.

 440 മീറ്റർ നീളമാണ് വൈറ്റില പാലത്തിനുളളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററുമാണ് നീളം. അപ്രോച്ച് റോഡ് ഉൾപ്പടെ മേൽപ്പാലത്തിന്റെ ആകെ നീളം 720 മീറ്റർ വരും. 30 മീറ്റർ നീളമുളള 12 സ്പാനുകളും 40 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്. ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിർമ്മാണം.

 പാലത്തിന്റെ ആകെ ഉയരം 5.5 മീറ്ററാണ്. വിവിധ ചർച്ചകൾക്ക് ശേഷം നിയമ വിധേയമായി പാലത്തിൽ ഒരു വാഹനത്തിന് അനുവദിച്ചിട്ടുളള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാൽ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകൾ, മറ്റ് ഭാരമുളള വാഹനങ്ങൾ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേൽപ്പാപാലത്തിലൂടെ കടന്നുപോകാം.

 ഇടപ്പളളി ഭാഗത്ത് 7.5 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകൾ പുതുതായി നിർമ്മിച്ചിട്ടുണ്ട്. പൊന്നുരുന്നി ഭാഗത്തുനിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുളള വാഹനങ്ങൾക്കായി സർവീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്.

 ഫ്ലൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ സിഗ്നൽ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ‌്‌തിരിക്കുന്നത്.

flyover

കുണ്ടന്നൂരിൽ ലാഭിച്ചത് 8.29 കോടി

 കുണ്ടന്നൂർ പാലത്തിന് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്.

 വില്ലിംഗ്‌ടൺ ഐലൻഡ് ഭാഗത്തുനിന്നു ബിപിസിഎല്ലിലേക്ക് ഭീമൻ മൾട്ടി ആക്‌സിൽ വാഹനങ്ങൾ പോകുന്നതിനുളള വഴി കൂടിയാണ് ഈ പാലം.

 മേൽപ്പാലത്തിന്റെ നിർമ്മാണ സമയത്തു തന്നെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇരുവശത്തുമായി ഡൈവേർഷൻ റോഡുകളും, തൃപ്പൂണിത്തുറ, വില്ലിംഗ്‌ടൺ ഐലൻഡ് ഭാഗത്തുനിന്ന് അരൂർ ഭാഗത്തേക്ക് പോകാൻ മേൽപ്പാലത്തിന് ഇരുവശത്തും സ്ലിപ് റോഡുകളും നൽകിയിരുന്നു.

flyover

 ഐലൻഡ് ഭാഗത്ത് നിന്നുളള 5.50 മീറ്ററിലധികം ഉയരം വരുന്ന ഭീമൻ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകുന്നതിനു വേണ്ടി ഉയരം കൂട്ടിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.

 450 മീറ്റർ നീളമാണ് പാലത്തിനുളളത്. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നീളം 281 മീറ്ററാണ്. അപ്രോച്ച് റോഡുകൾ ഉൾപ്പടെ നിലവിലെ പാലത്തിന്റെ ആകെ നീളം 731 മീറ്ററാണ്.