narendra-modi

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിലേക്ക് രാജ്യം കടക്കുമ്പോൾ വാക്‌സിൻ വിതരണം കേന്ദ്രസർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങുന്നതിന് പിന്നാലെ രാജ്യവ്യാപക പ്രചാരണത്തിനാണ് പാർട്ടി തീരുമാനം. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാർക്ക് വാക്‌സിൻ നൽകണമെന്ന നിർദേശവും ബിജെപി നേതാക്കൾക്കിടയിലുണ്ട്. വാക്‌സിൻ കുത്തിവയ്‌പ്പ് തീയതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കേന്ദ്രസർക്കാരിന്റെ നേട്ടമെന്ന പ്രചാരണത്തിന് ഒപ്പം ജനങ്ങൾക്കിടയിൽ വാക്‌സിൻ സംബന്ധിച്ച ആശങ്ക മാറ്റാൻ ബോധവത്ക്കരണവും കേന്ദ്രം നടത്തും. പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ ബൂത്ത് തലം മുതൽ പരിപാടികൾ നടത്തും. വാക്‌സിൻ ബോധവത്ക്കരണത്തിന് ഒപ്പം കേന്ദ്രസർക്കാരിന്റെ മറ്റ് പദ്ധതികളെ സംബന്ധിച്ചും പ്രചാരണമുണ്ടാകും. കൊവിഡ് മഹാമാരിയെ നേരിട്ടതിൽ ലോകത്തിന് തന്നെ മാതൃകയാണ്‌ ഇന്ത്യ എന്ന് പലതവണ പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. വാക്‌സിന്റെ അനുമതി സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടായെങ്കിലും അത് മറികടക്കാനുളള നീക്കമാണ് ബിജെപി ഇതുവഴി ലക്ഷ്യമിടുന്നത്.,

ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തി ജനപ്രതിനിധികൾക്ക് വാക്‌‌സിൻ നൽകണമെന്ന് നേരത്തെ ഹരിയാന, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ ഡോസുകൾ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാൽ ഉടൻ വാക്‌സിൻ എത്തിച്ച് തുടങ്ങുമെന്നാണ് ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം.