rishiraj-singh

തിരുവനന്തപുരം: കെവിൻ വധക്കേസ് പ്രതിയായ ടി‌റ്റു ജെറോമിന് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലംമാ‌റ്റാൻ ജയിൽ ഡി.ഐ.ജി ശുപാർശ ചെയ്‌തു. മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് അന്വേഷണവിധേയമായി മാ‌റ്റിയത്. കെവിൻ കേസിൽ ഒൻപതാം പ്രതിയായ ടി‌റ്റു ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെകുറിച്ച് മെഡിക്കൽ രേഖകളടക്കം വിശദപരിശോധന നടത്തുമെന്ന് ഡിഐജി അറിയിച്ചു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജയിൽവകുപ്പ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ടും സമർപ്പിച്ചു. കെവിൻ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയായിരുന്നു ടി‌റ്റു. ഇയാളെ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ജയിലിലുള‌ള തന്റെ മകനെക്കുറിച്ച് യാതൊരു വിവരവും കുറച്ച് ദിവസമായി ഇല്ലെന്ന് ഇയാളുടെ അച്ഛൻ ഹേബിയസ് കോർപസ് ഹർജി കോടതിയിൽ നൽകിയപ്പോഴാണ് മർദ്ദന വിവരം അറിയുന്നത്. ജയിൽമാ‌റ്റം ആവശ്യമെങ്കിൽ അതിന് നടപടിയെടുക്കാമെന്ന് ജയിൽവകുപ്പ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.