തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഭരണ പരിഷ്‌കാര കമ്മീഷന്റെ കാവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ തന്നെ അദ്ദേഹം താമസം മാറി.
ഏറെ വിവാദങ്ങൾക്ക് ഒടുവിൽ 2016 ജൂലായിലാണ് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.
ഭരണപരഷ്‌കാര കമ്മിഷൻ ഇതിനോടകം ആറ് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇനി രണ്ട് റിപ്പോർട്ടുകൾ കൂടി കമ്മിഷൻ സമർപ്പിക്കാനുണ്ട്. അതിന്റെ മിനുക്കുപണികൾക്കിടെയാണ് സ്ഥാനം ഒഴിയുന്നതിനുളള വിഎസിന്റെ തീരുമാനം. റിപ്പോർട്ടുകൾ കൊടുത്ത ശേഷം കമ്മിഷന്റെ പ്രവർത്തനം തന്നെ അവസാനിപ്പിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വിഎസ് പങ്കെടുത്തിരുന്നില്ല.