new-variant

വാഷിംഗ്ൺ: കൊവിഡിന്റെ വ്യാപന ശേഷി കൂടിയ മറ്റൊരു പുതിയ വകഭേദം അമേരിക്കയിൽ പടരാൻ സാദ്ധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഇതെന്നാണ് വിവരം.

അതേസമയം, യു.എസ് വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഫ്രാൻസിൽ ബ്രിട്ടനിലേതിന് വ്യത്യസ്തമായി കൊവിഡിന്റെ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷം വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ ഇരട്ടി വർദ്ധനവാണ് സമീപകാലത്ത് അമേരിക്കയിലുണ്ടായത്. ഈ വർദ്ധനവ് പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇത് വളരെ വേഗത്തിൽ വ്യാപിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാകുമെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം തടയാൻ മികച്ച പ്രതിരോധന നടപടികൾ ആവശ്യമാണെന്നും ടാസ്ക് ഫോഴ്സ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 22,461,696 രോഗികളാണുള്ളത്. ആകെ മരണം 378,204. വെള്ളിയാഴ്ച മാത്രം റെക്കോർഡ് രോഗബാധയാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 2,90,000 പേർ രോഗികളായി 3,676 മരണവും റിപ്പോർട്ട് ചെയ്തു. ലോകത്താകെ 89,452,134 രോഗികളുണ്ട്. ഇതുവരെ 1,924,050 പേ‌ർ മരിച്ചു.