കൊച്ചി: ഉദ്ഘാടനം നടത്തിയ ശേഷം വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ വീഡിയോയും ഫോട്ടോയും മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. മേൽപ്പാലത്തിൽ മെട്രോ ഗർഡറിന് താഴെക്കൂടി കണ്ടെയിനർ ലോറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് സർക്കാരിനും പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
മേൽപ്പാലത്തിന്റെ നിർമാണ സമയത്ത് അതിനെതിരെ ഉയർന്ന വ്യാജ പ്രചാരണങ്ങൾക്ക് യോജിച്ച മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നതെന്നാണ് പോസ്റ്റിനു കീഴിൽ കമന്റുകളുമായി എത്തിയവർ പറയുന്നു. ഒരു മണിക്കൂറിനകം തന്നെ 50,000ന് മേൽ റിയാക്ഷനുകളാണ് പോസ്റ്റിനു ലഭിച്ചത്.
ബെന്നി ജോസഫ് എന്ന വ്ലോഗറാണ് പ്രധാനമായും നിർമാണ സമയത്ത് മേൽപ്പാലത്തിനെതിരെ രംഗത്ത് വന്നിരുന്നത്. പാലത്തിലൂടെ വാഹനം കടന്നുപോകുമ്പോൾ അപകടം സംഭവിക്കുമെന്നാണ് ഇയാൾ തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നത്. ''പച്ചയ്ക്ക് പറയുന്നു' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ 'വണ്ടി കുനിയുമോ വൈറ്റിലയിൽ' എന്ന തലക്കെട്ടിട്ട വീഡിയോയിലൂടെയായിരുന്നു ഇയാൾ പാലത്തിനെതിരെ രംഗത്ത് വന്നിരുന്നത്.
ഇതേ തുടർന്ന് സമാനമായി മറ്റ് പ്രചരണങ്ങളും നടന്നിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയെങ്കിലും പ്രചാരണങ്ങൾ പിന്നെയും തുടരുകയായിരുന്നു. ഏതായാലും പ്രചാരണങ്ങൾക്ക് പിന്നിൽ വാസ്തവമൊന്നുമില്ലെന്ന് വ്യക്തമായതോടെ സോഷ്യൽ മീഡിയയിൽ ബെന്നി ജോസഫിനെതിരെ ട്രോൾ പൂരമാണ് നടക്കുന്നത്.
ഇത് സംബന്ധിച്ചുള്ള കമന്റുകളും കൗതുകം ജനിപ്പിക്കുന്നതാണ്. 'ദേ ഒരു കണ്ടെയ്‌നർ ലോറി കുനിഞ്ഞുവരുന്നു' എന്ന് പരിഹാസരൂപേണ ഒരാൾ കമന്റിട്ടപ്പോൾ, 'ഒട്ടും കുനിയാതെ പോവുന്ന കണ്ടെയ്‌നർ. തല ഉയർത്തി സർക്കാരും... അഭിവാദ്യങ്ങൾ... ജനശ്രദ്ധ നേടി തന്ന വാഴകൾക്ക് നന്ദി' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.