കൊടുങ്ങല്ലൂർ: ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി തെക്കൻ തറവാട്ടിൽ വിഷ്ണു (19), അരിമ്പൂർ എറവ് ആറാംകല്ല് സ്വദേശി പെരുമാടൻ വീട്ടിൽ റിക്സൻ (20) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ രമേഷിന്റെ നിർദ്ദേശ പ്രകാരം മതിലകം എസ്.എച്ച്.ഒ എ. അനന്തകൃഷ്ണനും, എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 22നാണ് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ബൈക്കാണ് ഇതെന്ന് കണ്ടെത്തി.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് മോഷണം നടത്തിയത് വിഷ്ണുവാണെന്ന് സമ്മതിച്ചു. മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞു കൊണ്ട് വിഷ്ണുവിൽ നിന്ന് ബൈക്ക് വാങ്ങിയത് റിക്സൺ ആണ്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപയ്ക്കാണ് റിക്സൺ വാങ്ങിയത്. വിഷ്ണു ബി.ബി.എ വിദ്യാർത്ഥിയാണ്.
റിക്സൺ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഈ കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന വിഷ്ണുവിന്റെ സുഹൃത്തായ മറ്റൊരു പ്രതി കച്ചവടത്തിനിടെ ബൈക്ക് ഇരിക്കുന്ന സ്ഥലം കണ്ടെത്തി ലൊക്കേഷൻ അയച്ച് കൊടുത്ത് രാത്രി വന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.ക്ലീസൺ, സീനിയർ സി.പി.ഒ മാരായ രമേഷ്, വിപിൻ, സി.പി.ഒമാരായ റഹീം, ഷിജു, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.