സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം ,എതിരാളി പുതുച്ചേരി
മുംബയ് : ഐ.പി.എല്ലിലെ ഒത്തുകളി വിവാദവും വിലക്കും ചേർന്ന് തകർത്തുകളഞ്ഞ തന്റെ കരിയറിന് പുതുജീവൻ നൽകാൻ ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ മലയാളി പേസർ എസ്.ശ്രീശാന്ത് ഇന്ന് ഉയിർത്തെണീക്കും.കൊവിഡിന് ശേഷം നടക്കുന്ന ആദ്യ ആഭ്യന്തര ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിലൂടെയാണ് ശ്രീയുടെ തിരിച്ചുവരവ് . ഇന്നലെ ആറു വേദികളിലായി ആരംഭിച്ച ടൂർണമെന്റിൽ ഇന്ന് പുതുച്ചേരിയാണ് കേരളത്തിന്റെ എതിരാളികൾ.
ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്.
സച്ചിൻ ബേബി വൈസ് ക്യാപ്ടനാകും.വത്സൽ ഗോവിന്ദ്,ശ്രീരൂപ്,പി.കെ മിഥുൻ,രോജിത്ത് എന്നിങ്ങനെ നാലുപുതുമുഖങ്ങളെയും ടീമിലെടുത്തിട്ടുണ്ട്.
2013 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്ത് സ്പോട്ട് ഫിക്സിംഗ് കേസിൽ കുടുങ്ങിയപ്പോൾ ബി.സി.സി.ഐ ആജീവനാന്ത വിലക്കാണ് വിധിച്ചത്. ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോടതിയിൽ പോരാടി കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് ബി.സി.സി.ഐ ഓംബുഡ്സ്മാന് അപ്പീൽ നൽകിയാണ് വിലക്ക് ഏഴുവർഷമായി കുറപ്പിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ കാലാവധി അവസാനിച്ചത്.
ടീമിലെ മറ്റ് അംഗങ്ങൾ :
റോബിൻ ഉത്തപ്പ,ജലജ് സക്സേന,വിഷ്ണു വിനോദ്,സൽമാൻ നിസാർ,ബേസിൽ തമ്പി,നിതീഷ് എം.ഡി,കെ.എം ആസിഫ്,അക്ഷയ് ചന്ദ്രൻ,അഭിഷേക് മോഹൻ,വിനൂപ് മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ കുന്നുമ്മൽ,എസ്. മിഥുൻ. കോച്ച് : ടിനു യോഹന്നാൻ
ലോക്ക്ഡൗണിന് ശേഷം നടത്താനൊരുങ്ങുന്ന ആദ്യ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് മുഷ്താഖ് അലി ട്രോഫി. മുംബയ്(ജനുവരി 13),ഡൽഹി(15),ആന്ധ്ര(17),ഹരിയാന(19) എന്നിവർക്കെതിരെയാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങൾ.