മുംബയ്: മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എം.എൻ.എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അത്താവ്‌ലെ എന്നിവരുൾപ്പെടെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ. രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന സർക്കാരിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
വി.ഐ.പികൾക്ക് നൽകിയിട്ടുള്ള സുരക്ഷ ഇടയ്ക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
'ചില വി.ഐ.പികൾക്ക് അവർ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാൽ സ്ഥാനങ്ങൾ ഒഴിയുമ്പോൾ സ്വഭാവികമായും ഭീഷണിയും മാറുന്നു.'- സർക്കാർ പ്രതിനിധി പറഞ്ഞു.
പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. പിന്നാലെ തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് വൈ പ്ളസിലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാൽ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ വൈ പ്ളസിൽ നിന്ന് എക്സിലേക്ക് തരംതാഴ്ത്തി. കൂടാതെ മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയുടെ സുരക്ഷ വൈ പ്ളസ് ആക്കി കുറച്ചു. മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെയും മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെയും സുരക്ഷ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.