abhilash-tomy

ന്യൂഡൽഹി: നാവികസേന കമാൻഡർ പദവിയിൽ നിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. കീർത്തിചക്ര, ടെൻസിഹ് നോർഗെ പുരസ്‌കാര ജേതാവാണ്.

2012 നവംബറില്‍ മുംബയ് തീരത്തു നിന്ന് 'മാദേയി' എന്ന പായ്‌വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട്‌ 2013 ഏപ്രില്‍ ആറിന് മുംബയിൽ തന്നെ തിരിച്ചെത്തിയാണ് അഭിലാഷ് ശ്രദ്ധേയനായത്. പായ്‌വഞ്ചിയില്‍ ലോകംചുറ്റിയ രണ്ടാമത്തെ ഏഷ്യക്കാരൻ കൂടിയാണ് അഭിലാഷ് ടോമി.

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടിരുന്നു. 2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തുരീയ എന്ന പായ്‌വഞ്ചിയിലായിരുന്നു യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അദ്ദേഹത്തിൻറെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശിയാണ്. അഭിലാഷിന്റെ അച്ഛൻ ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.