p-j-joseph

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായി. പി ജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം തൊടുപുഴയിൽ അപു മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ജോസഫ് തൊടുപുഴയിൽ തന്നെ മത്സരിക്കുമെന്നാണ് ഒടുവിലത്തെ വിവരം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് അപു മത്സരിക്കണമെന്നാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്ന ആവശ്യം.

പാർട്ടി മത്സരിച്ച് വരുന്ന പേരാമ്പ്രയിൽ സാദ്ധ്യത തീർത്തും വിരളമായതിനാലാണ് ലീഗിന്റെ കൈവശമുളള തിരുവമ്പാടി സീറ്റിനുളള ശ്രമം ജോസഫ് വിഭാഗം നടത്തുന്നത്. കത്തോലിക്കാ സഭയ്‌ക്ക് നിർണായക സ്വാധീനമുളള തിരുവമ്പാടിയിൽ അപുവിനെ ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കേരള കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാൾ കേരള കോൺഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. പേരാമ്പ്രയിൽ ലീഗിന് ജയസാദ്ധ്യതയുണ്ടെന്നതും കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നത്.

1980ൽ ഡോ കെ സി ജോസഫ് വിജയിച്ച ശേഷം പിന്നീട് ഇതുവരെ പേരാമ്പ്ര മണ്ഡലത്തിൽ വിജയിക്കാൻ കേരള കോൺഗ്രസിന് ആയിട്ടില്ല. ഈ സാഹചര്യം ലീഗ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു ജോൺ ജോസഫ് പാർട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായും താമരശേരി രൂപതയ്‌ക്ക് കീഴിലുളള പുരോഹിതരുമായും ചർച്ച നടത്തി.

പേരാമ്പ്രയ്ക്ക് പുറമെ തളിപ്പറമ്പും ആലത്തൂരുമാണ് കേരള കോൺഗ്രസ് മലബാറിൽ മത്സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങൾ. എന്നാൽ ഈ മണ്ഡലങ്ങളിലൊന്നും വിജയിക്കാൻ കഴിയാത്ത സാഹചര്യമുളളതിനാലാണ് അപുവിനെ മലബാറിൽ രംഗത്തിറക്കാനുളള കേരള കോൺഗ്രസ് നീക്കത്തിന്റെ പ്രധാന കാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമാണ് നിലവിൽ അപു ജോസഫ്. മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നാണ് അപുവിന്റെ പ്രതികരണം.