തിരുവനന്തപുരം: ജനുവരി ഇരുപത്തിയെട്ടുവരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളന് 22ന് അവസാനിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചർച്ച ചെയ്യും.
കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നില്ല, അതിനാൽ ഒരാഴ്ച നേരത്തെ സഭാ സമ്മേളനം അവസാനിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിൽ പ്രതിദിനം 5000ത്തോളം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.