robinhood-ujala

ന്യൂഡൽഹി : പാവങ്ങളെ സഹായിക്കണം, കൂടാതെ ആഢംബരക്കാറുകൾ വാങ്ങണം അടിച്ച് പൊളിച്ച് ജീവിക്കണം. മുഹമ്മദ് ഇർഫാന്റെയും കൂട്ടാളികളുടേയും ആഗ്രഹങ്ങൾ വലുതായിരുന്നു. എന്നാൽ ഇതിനായി കണ്ടെത്തിയ മാർഗം മോഷണമായിരുന്നു. ഉള്ളവന്റെ കൈയ്യിൽ നിന്നും എടുത്ത് ഇല്ലാത്തവനുകൊടുക്കാനായി ഇവർ നിരവധി സംസ്ഥാനങ്ങളിലാണ് യാത്ര ചെയ്തത്. കഥകളിലെ റോബിൻഹുഡിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത് ഈ മാസം ഏഴാം തീയതിയാണ്. പഞ്ചാബ് പൊലീസാണ് മുഹമ്മദ് ഇർഫാനും കൂട്ടാളികളായ പെൺകുട്ടിയടക്കം മൂന്ന് പേരെയും കസ്റ്റഡിയിലാക്കിയത്. ഡൽഹിക്ക് പുറമേ പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങളാണ് ഇവർ നടത്തിയത്.

പൊലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൽ നിന്നുമാണ് മോഷണത്തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തിയത്. പാവപ്പെട്ടവരുടെ വൈദ്യ പരിശോധന അടക്കമുള്ള കാര്യങ്ങൾക്കായിട്ടാണ് ഇവർ മോഷണം നടത്തിയ തുക ചിലവഴിച്ചത്. ഇതു കൂടാതെ ബാക്കി പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലഭിച്ച പ്രശസ്തി കൊണ്ട് 2021 മാർച്ചിൽ ബീഹാറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനും മുഹമ്മദ് ഇർഫാൻ പദ്ധതിയിട്ടിരുന്നു. മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ കൂടുതൽ പേരുടെ സഹായം ഇയാൾക്ക് ലഭിച്ചതായി കണക്കാക്കുന്നു. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങളിലെ പൂട്ടിയിട്ട വീടുകളിലാണ് കൂടുതലും മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് മുഹമ്മദ് ഇർഫാൻ ഡൽഹിയിൽ എത്തിയത്. എന്നാൽ കൊവിഡ് കാരണം ആളുകൾ വീടുകളിൽ നിന്നും പുറത്തേയ്ക്ക് രാത്രികാലങ്ങളിൽ പോകാത്തതിനാൽ പദ്ധതികൾ പരാജയപ്പെടുകയായിരുന്നു.