bjp

പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബി ജെ പി പാർട്ടികൊടി കെട്ടിയെന്ന് ആരോപണം. നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുളളിലെ ഗാന്ധിപ്രതിമയിൽ ബി ജെ പി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. തുടർന്ന് പൊലീസെത്തി കൊടി അഴിച്ച് മാറ്റുകയായിരുന്നു.

സംഭവത്തിൽ ബി ജെ പിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്,ഡി വൈ എഫ് ഐ പ്രവർത്തകരെത്തി. കോൺഗ്രസ് കൗൺസിലർമാർ‌ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. ബി ജെ പി പ്രവർത്തകർ ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ആരോപണം നിഷേധിച്ച് ബി ജെ പി രംഗത്തെത്തി. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബി ജെ പിയും നഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്‌പഹാരം അണിയിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്‌‌തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ നഗരസഭയ്‌ക്ക് മുന്നിൽ ഫ്ലക്‌സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പേയാണ് അടുത്ത വിവാദം ഉയർന്നിരിക്കുന്നത്.