narendra-modi

ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ. നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ച് നിന്നതോടെയാണ് ഭേദഗതിയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെന്ന നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചത്.

വിദഗ്ദ്ധ സമിതിയിലേക്ക് പേര് നൽകാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിർദേശം നൽകി. ഇപ്പോൾ സമരം നടത്തുന്ന വേദി മാറ്റണം, മുതിർന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തിൽ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കോടതിയുടെ നിലപാടുകൾ. ഇക്കാര്യങ്ങൾ സമരക്കാരെ അറിയിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനകം വലിയ വിവാദമായ നിയമങ്ങൾ തത്ക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. പറയേണ്ടി വന്നതിൽ ഖേദമുണ്ട്. എങ്കിലും കേന്ദ്രസർക്കാർ എന്ന നിലയിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുളള പ്രാപ്‌തി നിങ്ങൾക്കില്ല. മതിയായ ചർച്ചകളില്ലാതെ നിങ്ങൾ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തിൽ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങൾ തന്നെ സമരത്തിന് പരിഹാരം കാണണം എന്നായിരുന്നു കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി തുറന്നടിച്ചത്.

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സർക്കാരും നിയമഭേദഗതി പിൻവലിക്കണമെന്ന നിലപാടിൽ കർഷകരും ഉറച്ച് നിന്നാൽ എങ്ങനെ പരിഹാരം ഉണ്ടാകും എന്നാണ് കോടതിയുടെ ചോദ്യം. സമരം പിൻവലിക്കണമെന്ന് കർഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. സമരം ചെയ്യുന്ന നാൽപ്പത്തി ഒന്ന് കർഷക സംഘടനകൾക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ദ്ധ സമിതിയെന്ന സുപ്രീംകോടതി നിർദ്ദേശം അംഗീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.